സൂര്യന്‍റെ കണ്ണുകള്‍ അടഞ്ഞുതുടങ്ങി. ആകാശം ഇരുണ്ടു. സൂര്യപ്രഭയില്‍ അമര്‍ന്നുകഴിഞ്ഞിരുന്ന ചന്ദ്രന്‍ മെല്ലെമെല്ലെ തലപൊക്കിത്തുടങ്ങി. നിലാവെളിച്ചത്തില്‍ അനുഭവപ്പെട്ടിരുന്ന കാറ്റിന്‍റെ സുഖമുള്ള തലോടല്‍ പ്രതീക്ഷിച്ചുകൊണ്ട് മാഷ് വീടിന്‍റെ വരാന്തയില്‍ വന്നിരുന്നു. ആരുടെയോ വരവും കാത്തിരിക്കുന്നതുപോലെ ഇടയ്ക്കിടെ മാഷ് ഇടവഴിയിലേക്കു നോക്കികൊണ്ടിരുന്നു. മൂളിപ്പാട്ടും പാടി വരുന്ന കൊതുകുകള്‍ മാഷിന്‍റെ എകാന്തചിന്തകളെ അലോസരപ്പെടുതികൊണ്ടിരുന്നു. അധ്യാപനത്തില്‍ നിന്നും വിരമിച്ചതിനുശേഷമുള്ള സായഹ്നങ്ങളൊക്കെ ഇതുപോലെയായിരുന്നു. ചിന്തകളുടെയും വായനയുടെയും എഴുത്തുകളുടെയും ഇടയില്‍ ചിലപ്പോള്‍ “മാഷേ” എന്ന വിളിക്കായി അയാള്‍ കാതോര്‍ത്തിരിക്കും. ജോലിയും കുടുംബവുമായി മക്കളൊക്കെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ താമസിക്കുന്നു. ബന്ധങ്ങളൊക്കെ വല്ലപ്പോഴും വരുന്ന ടെലിഫോണ്‍ വിളികളില്‍ ഒതുങ്ങി. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന സന്തതസഹചാരിയും ഈ ലോകത്തോട് വിടപറഞ്ഞതോടെ മാഷ് തീര്‍ത്തും ഒറ്റപ്പെട്ടു. ഏകാന്തതയുടെ തടവറയില്‍ നിരാശനായിരിക്കുമ്പോഴായിരുന്നു മാഷ് അവനെ പരിചയപ്പെടുന്നത്. ഭാര്യയുടെ മരണശേഷം ഒറ്റപ്പെടലിന്‍റെ വീര്‍പ്പുമുട്ടലുകള്‍ അസഹ്യമായപ്പോള്‍ മാഷ് ഒരു യാത്ര പുറപ്പെട്ടു. കുറച്ചകലെ പട്ടണത്തിലുള്ള ഒരു സുഹൃത്തിനെ കാണാന്‍. സുഹൃത്തിനെക്കണ്ട് തിരിച്ചുവരുമ്പോഴായിരുന്നു ആ സംഭവം. തീവണ്ടിയിലായിരുന്നു യാത്ര. കമ്പാര്‍ട്ടുമെന്റില്‍ സാമാന്യം നല്ല യാത്രക്കാരുണ്ടായിരുന്നു. ജനലിനരികിലുള്ള സീറ്റിലിരുന്നു മാഷ് പുറം കാഴ്ചകള്‍ കണ്ടു ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. സാമാന്യം നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത അന്ധനായ ഒരു പയ്യന്‍ എതിര്‍വശത്ത് ഇരിക്കുന്നത് മാഷ് ശ്രദ്ധിച്ചതേയില്ല. ബധിരരും മൂകരും അന്ധരുമായവരെ ആരും ശ്രദ്ധിക്കാറില്ലല്ലോ?. അടുത്തിരിക്കുന്ന ഉദ്യോഗസ്ഥരായ യാത്രക്കാരുടെ പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള സംഭാഷണങ്ങളും മാഷിന്‍റെ ഏകാഗ്രതയെ തടസ്സപ്പെടുതിയെങ്കിലും ചിരിക്കാനും സംസാരിക്കാനുമുള്ള മറ്റുള്ളവരുടെ സ്വാതന്ത്രത്തില്‍ മാഷ് കൈകടത്താന്‍ ആഗ്രഹിച്ചില്ല. യാത്രക്കാര്‍ പുകവലിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒരുങ്ങിയെങ്ങിലും “താനും ഒരു പുകവലിക്കാരനാനല്ലോ അവരോടു പുകവലിക്കരുത് എന്ന് പറയാന്‍ തനിക്കെന്താനവകാശം എന്നോര്‍ത്ത് മാഷ് നിശബ്ദനായിരുന്നു. നൈരാശ്യം മൂലം കടമകള്‍ മറന്നുതുടങ്ങിയ ഒരു മനുഷ്യനില്‍ നിന്നും പ്രതികരണശേഷി എങ്ങിനെയാണ് പ്രതീക്ഷിക്കുക?
0 comments:
Post a Comment